അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന 2026 ഫെബ്രുവരി 8 മുതൽ 22 വരെ.
ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച ഒരു ഉത്സവമാണ് പള്ളിപ്പാന. ക്ഷീണിതനായ മഹാവിഷ്ണുവിനെ പരമശിവൻ വേലന്റെ രൂപത്തിൽ എത്തി കൊട്ടിപ്പാടിയതാണ് ആദ്യ പള്ളിപ്പാനയെന്നാണ് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനാണ് അമ്പലപ്പുഴ പള്ളിപ്പാന തുടങ്ങിവെച്ചത്. ആദ്യത്തെ പാന നടന്നത് കൊല്ലവർഷം 841ൽ ലാണ്. ഇന്നും ഇത് തുടർന്നുവരുന്നു. 12 വർഷത്തിലൊരിക്കലാണ് അമ്പലപ്പുഴ പള്ളിപ്പാന നടത്തപ്പെടുന്നത്. വേലൻ സമുദായത്തിൽ പെട്ടവരാണ് പള്ളിപ്പാന നടത്തുന്നതിലെ പ്രധാനികൾ. ഇതിന്റെ അനുബന്ധമായാണ് ഈ ക്ഷേത്രത്തിൽ പള്ളിപ്പാന നടത്തുന്നത്. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ സാക്ഷിയാക്കിയാണ് ഇത് നടത്തുന്നത്. ഓത്തും മുറോത്തുമാണ് അമ്പലപ്പുഴ പള്ളിപ്പാനയിലെ പ്രധാന ചടങ്ങുകൾ.
ഐതിഹ്യം:-
എല്ലാ വർഷവും മകരമാസത്തിലെ പന്ത്രണ്ടാം നാൾ പന്ത്രണ്ടു കളഭം എന്ന ആചാരം നടന്നു പോകുന്നു. അങ്ങനെ പന്ത്രണ്ട്,
പന്ത്രണ്ടു കളഭങ്ങൾക്കു ശേഷമാണ് ഒരു പള്ളിപ്പാന നടത്തുന്നത്. വിഗ്രഹത്തിലെ അശുദ്ധികൾ നീക്കം ചെയ്യുവാനും അതിൻറെ ശക്തി പുനർപ്രതിഷ്ട്ടിക്കുവാനുമാണ് ഈ ആചാരം നടത്തുന്നത്. വേലന്മാരാണ് പാനപ്പാട്ടുപാടി വിഗ്രഹത്തിനു ശക്തി പകരുന്നത്. ആദ്യത്തെ വേലൻ പരമശിവനാണെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു. അതിനു പിന്നിലെ കഥ ഇങ്ങനെയാണ്, പണ്ടൊരിക്കൽ മഹാവിഷ്ണുവിന് അദ്ധ്വാനഭാരം മൂലം തളർച്ച ബാധിക്കുകയും അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു. ജ്യോതിഷത്തിന്റെ ദേവനായ സുബ്രഹ്മണ്യൻ അദ്ദേഹത്തെ ഉണർത്തുവാൻ വേണ്ടി പള്ളിപ്പാന നടത്തുവാനായി ആവശ്യപ്പെട്ടു. ഒടുവിൽ പരമശിവനും പാർവതിയും വേലനും വേലത്തിയുമായി അവതരിച്ച് പള്ളിപ്പാന നടത്തുകയും മഹാവിഷ്ണുവിനെ ഉണർത്തുകയും ചെയ്തു. അതിനാൽ പാനപ്പാട്ടുകളിൽ ആദ്യം പരമശിവനെ സ്തുതിക്കുകയാണ് പതിവ്, മാത്രമല്ല പാട്ടിനൊപ്പം ശൈവവാദ്യോപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്.
ഓത്തും മുറോത്തും
ഓത്തും മുറോത്തും പള്ളിപ്പാനയിലെ രണ്ടു പ്രധാന ആചാരങ്ങളാണ്. ഓത്ത് പകൽസമയത്ത് വേലന്മാരാണ് നടത്തുന്നത്, മുറോത്ത് രാത്രിസമയത്ത് വേലത്തികളും. ഈ ആചാരത്തിൽ പങ്കെടുക്കുന്ന വേലന്മാർ രണ്ടായി തിരിയുന്നു. ഒരു വിഭാഗം ഓത്ത് അനുഷ്ഠിക്കുകയും(കുട്ടാടികൾ) മറ്റൊരു വിഭാഗം രസികന്മാരായി (പുരാനടികൾ) പ്രവർത്തിക്കുകയും ചെയ്യും. പുരാനടികൾ യഗ്നസ്ഥലത്തിനുചുറ്റും ഇലഞ്ഞിപ്പൂക്കളും ഓലകൊണ്ടുള്ള തൊപ്പിയും ധരിച്ച് മുഖത്ത് ചായം പൂശി ഓടിനടന്നു കുട്ടാടികളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കുന്നു. ഇവരെ പരമശിവന്റെ ഭൂതഗണങ്ങളായി കണക്കാക്കുന്നു. ക്ഷേത്രത്തിലെ പ്രധാനതന്ത്രി കൊയ്മാവതി (ദൈവികശക്തി സൂചിപ്പിക്കുന്ന ഒരു ദണ്ഡ്) പുറത്തുകൊണ്ടുവന്നു പള്ളിപ്പന്തലിൽ വയ്ക്കുന്നതോടുകൂടിയാണ് ചടങ്ങ് ആരംഭിക്കുന്നത്. അതിനുശേഷം പ്രധാനതന്ത്രി കുട്ടാടികൾക്ക് ഓത്ത് തുടങ്ങാനുള്ള അനുമതി നല്കുന്നു. വൈകിട്ട് 5:30 വരെ ഓത്ത് നടക്കും. ദീപാരാധനയ്ക്കു ശേഷമാണ് മുറോത്ത് തുടങ്ങുന്നത്.
ചരിത്രപ്രാധാന്യം
പള്ളിപ്പാനയിലെ ഭാഷയുടെ പഴക്കം വച്ച് അതിനു 300-400 വർഷം പഴക്കമുണ്ടെന്ന് പറയാം. തൊട്ടുകൂടായ്മയും മറ്റും കൂടിയ, കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന ആ കാലഘട്ടത്തിൽ ഈ ഒരു ആചാരത്തിൽ അവർക്കുള്ള പങ്ക് ശ്രദ്ധിക്കേണ്ടതാണ്. കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ വേലന്മാർ ക്ഷേത്രത്തിൽ ഒരു പ്രധാന പങ്കു തന്നെ വഹിച്ചിരുന്നു.
ഹരേകൃഷ്ണാ... ഗുരുവായൂരപ്പാ 🙏🏼🙏🏼